പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളും പോട്ടറിയുമുള്‍പ്പെടെ ദൃശ്യഭംഗിയേകുന്ന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു

post

പാലക്കാട് : ചെറിയ കോട്ടമൈതാനത്ത് നടക്കുന്ന സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ പ്രദര്‍ശന വിപണന മേളയില്‍ പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളും പോട്ടറിയുമുള്‍പ്പെടെ ദൃശ്യഭംഗിയേകുന്ന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കേരളത്തിനകത്തും പുറത്തും നിന്നുമായി 120 ഓളം ശീതികരിച്ച സ്റ്റാളുകളില്‍ ഓരോ ദിനവും തിരക്കേറുകയാണ്. മാര്‍ച്ച് രണ്ടുവരെ നടക്കുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്. രാവിലെ 11 മുതല്‍ വൈകീട്ട് ഒമ്പത് വരെയാണ് സമയക്രമം.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാത്രങ്ങള്‍;കഴിച്ചുകഴിഞ്ഞാല്‍ പാത്രങ്ങളും കഴിക്കാം

ആട്ടയും ശര്‍ക്കരയും ചേര്‍ത്ത മിശ്രിതത്തില്‍ നിര്‍മ്മിച്ച പാത്രങ്ങള്‍, ചോളമാവ് ഉപയോഗിച്ച് നിര്‍മിച്ച പാത്രങ്ങള്‍, പാള പാത്രങ്ങള്‍, കരിമ്പിന്‍ ചണ്ടി ഉപയോഗിച്ച് നിര്‍മിച്ച പാത്രങ്ങള്‍ തുടങ്ങി നിരവധി വേറിട്ട പാസ്റ്റിക് ബദല്‍ ഉത്പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശനത്തിനും വിപണനത്തിനുമായി ഒരുക്കിയിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗിക്കാനാവുന്ന ഇത്തരം പാത്രങ്ങള്‍ വലിച്ചെറിയാതെ കഴിക്കാനാവുമെന്നാണ് പ്രത്യേകത. കൊല്ലത്ത് നിന്നുള്ള 'ജി.റൂട്ട്', ശ്രീകൃഷ്ണപുരത്തെ 'വിവര്‍ത്തന' തുടങ്ങിയ സംരംഭകരാണ് ചോളം, ആട്ട, ശര്‍ക്കര, പാഴ്മരത്തിന്റെ തടി, ചിരട്ട, പേപ്പര്‍, കോട്ടണ്‍ എന്നിവ ഉപയോഗിച്ച് വൈവിധ്യമാര്‍ന്ന പാത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ അസംസ്‌കൃത വസ്തുക്കളെ ഉപയോഗപ്പെടുത്തി പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ പരമാവധി ഒഴിവാക്കുക ലക്ഷ്യമിട്ട് നിരവധി പ്രകൃതിസൗഹൃദ വസ്തുക്കളുടെ സ്റ്റാളുകളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. കമുങ്ങിന്‍ പാള, അടയ്ക്കാത്തോട്, കമ്പത്തിന്റെ തോട് എന്നിവ കൊണ്ടുള്ള പൂക്കള്‍, വിത്ത്, പുല്ല് തുടങ്ങിയവ കൊണ്ടുള്ള അലങ്കാര വസ്തുക്കള്‍, ആനമുള കൊണ്ടുള്ള പാത്രങ്ങള്‍, തൃശൂര്‍ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ കുളവാഴയില്‍ നിര്‍മിക്കുന്ന ബാഗുകള്‍ ഉള്‍പ്പെടെയുള്ള തനത് പ്രകൃതി സൗഹൃദ സ്റ്റാളുകള്‍ നിരവധിയാണ്.

ദൃശ്യഭംഗിയേകി ഇതരസംസ്ഥാന സ്റ്റാളുകള്‍;കണ്ണിനിമ്പമേകി കളിമണ്‍ പാത്രങ്ങള്‍

ജമ്മുകാശ്മീര്‍, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, പോണ്ടിച്ചേരി തുടങ്ങിയ ഇതരസംസ്ഥാന സ്റ്റാളുകളും മേളയ്ക്ക് ദൃശ്യഭംഗിയേകുന്നു.  ജമ്മു-കാശ്മീരിലെ കോട്ടണ്‍ എംബ്രോയ്ഡറി ഹാന്‍ഡ്  വര്‍ക്കിലുള്ള തുണിത്തരങ്ങള്‍, കോട്ടണ്‍ ചുരിദാറുകള്‍, തനത് കാശ്മീരി കലാരൂപങ്ങളുടെ മാതൃകകള്‍, ബാഗുകള്‍, കളിപ്പാട്ടങ്ങള്‍, മേറ്റുകള്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള ഹാന്‍ഡ് ലൂം തുണിത്തരങ്ങള്‍, ജയ്പൂര്‍ ഹാന്‍ഡ് ബ്ലോക്ക് പ്രിന്റിങ്ങിലുള്ള വസ്ത്രങ്ങള്‍, രാജസ്ഥാനി വെല്‍വറ്റ് ക്ലോത്ത് ഹാന്‍ഡ് വര്‍ക്ക് പെയിന്റിങ്‌സ്, പോണ്ടിച്ചേരിയില്‍ നിന്നുള്ള ക്രിസ്റ്റല്‍, ഹാന്‍ഡ് വര്‍ക്ക് ആഭരണങ്ങളുമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അഞ്ചോളം സ്റ്റാളുകള്‍ മേളയിലുണ്ട്.

കളിമണ്ണില്‍ തീര്‍ത്ത അലങ്കാരവസ്തുക്കളും കളിമണ്‍ പാത്രങ്ങളും മേളയ്ക്ക് ചന്തമേകുന്നു.  50 രൂപ മുതല്‍ 1000 രൂപ വരെയുള്ള നിരക്കുകളില്‍ ഇവ ലഭിക്കും. ചൂരല്‍കൊണ്ടുള്ള ഊഞ്ഞാലുകള്‍, കസേരകള്‍, കുട്ടികള്‍ക്കുള്ള ഉപകരണങ്ങള്‍ എന്നിവയും മേളയിലുണ്ട്. ആധുനിക രീതിയിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, സാനിറ്ററി ഇന്‍സിനിറേറ്റര്‍ മെഷീന്‍, വെന്‍ഡിങ് മെഷീനുകള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ട്.

കറുമുറെ ചവയ്ക്കാവുന്ന കരിപ്പോട് മുറുക്ക് മുതല്‍ കോഴിക്കോടന്‍ ഹല്‍വ വരെ

കറുമുറെ ചവയ്ക്കാവുന്ന കരിപ്പോട് മുറുക്ക്, പാലക്കാട് ചിപ്‌സ്, അവിലോസ് പൊടി, അരിയുണ്ട, മിഠായികള്‍, സ്‌ക്വാഷുകള്‍, വിവിധ തരം അച്ചാറുകള്‍, മധുരപലഹാരങ്ങള്‍, വൈവിധ്യമാര്‍ന്ന ചക്ക വിഭവങ്ങള്‍, കോഴിക്കോട് ഹല്‍വ തുടങ്ങി ഗ്രാമീണ പരമ്പരാഗത ഭക്ഷ്യ ഉത്പന്നങ്ങളും മേളയില്‍ ഇടം നേടിയിട്ടുണ്ട്.