പാലക്കാട് ജില്ലയിൽ ഇലക്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിങ് സംവിധാനം പ്രവര്‍ത്തനം തുടങ്ങി

post

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ വരവ് ചെലവ് നിരീക്ഷിക്കുന്നതിനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനുമായി ഇലക്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിങ് സംവിധാനം പ്രവര്‍ത്തനം ആരംഭിച്ചതായി പാലക്കാട് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര അറിയിച്ചു. തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായുള്ള തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകര്‍, ഫ്‌ളൈയിങ് സ്‌ക്വാഡ്, വീഡിയോ സര്‍വൈലന്‍സ് ടീം എന്നിവയും പ്രവര്‍ത്തനം തുടങ്ങി. 50,000 രൂപയില്‍ കൂടുതല്‍ പണം കൈവശം കൊണ്ടുനടക്കുന്നവര്‍ മതിയായ രേഖകള്‍ കരുതണം. സ്ഥാനാര്‍ത്ഥികളാകുന്നവര്‍ക്ക് പ്രത്യേക അക്കൗണ്ട് സൂക്ഷിക്കേണ്ടതിനാല്‍ പുതിയ അക്കൗണ്ട് എടുക്കുന്നതിനായി സ്ഥാനാര്‍ത്ഥികള്‍ക്ക് ബാങ്ക്/പോസ്റ്റോഫീസ് ബ്രാഞ്ചുകളില്‍ സൗകര്യം ഏര്‍പ്പെടുത്തണം.

പ്രചാരണ സാമഗ്രികള്‍ പ്രിന്റ് ചെയ്യുന്നതിന് ഏല്‍പ്പിക്കുന്ന വ്യക്തികളുടെ ഫോട്ടോ പതിച്ച ഡിക്ലറേഷന്‍ ഫോം വാങ്ങി അതിന്റെ ഒരു പകര്‍പ്പ് ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കലക്ടര്‍ക്ക് ലഭ്യമാക്കണം. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും മുദ്രണം ചെയ്യുന്ന തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളില്‍ പ്രിന്റര്‍, പബ്ലിഷര്‍, കോപ്പികളുടെ എണ്ണം എന്നീ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കണം. പ്രചാരണ സാമഗ്രികള്‍ അച്ചടിക്കുന്ന പ്രിന്റിങ് പ്രസുകള്‍ ആ വിവരവും ഓഡിറ്റോറിയങ്ങളുടെയും കണ്‍വന്‍ഷന്‍ സെന്ററുകളുടെയും ഉടമസ്ഥര്‍ തെരഞ്ഞെടുപ്പ് ആവശ്യത്തിലേക്ക് തങ്ങളുടെ സ്ഥാപനം ബുക്ക് ചെയ്യുന്ന വിവരവും ജില്ലാ കലക്ടറെ അറിയിക്കണം.

വാഹനങ്ങളില്‍ കൊണ്ട് പോകുന്ന പണം, മദ്യം, ആയുധങ്ങള്‍, മൊത്തമായി കൊണ്ട് പോവുന്ന വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, സമ്മാനങ്ങള്‍ പോലുള്ള സാമഗ്രികള്‍ എന്നിവ സംബന്ധിച്ച കര്‍ശനമായ പരിശോധന ജില്ലയില്‍ ഉടനീളം ഉണ്ടായിരിക്കുമെന്നും തെരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പിനായി പൊതുജനങ്ങള്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.