ചേന്ദമംഗലം കൈത്തറി ഗ്രാമം പദ്ധതി ; ശിലാസ്ഥാപനം നിർവഹിച്ചു

post

ചേന്ദമംഗലം കൈത്തറി ഗ്രാമം 2023 മെയിൽ പൂർത്തിയാക്കുമെന്ന് വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി.രാജീവ്. നെയ്ത്ത് തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലോക ശ്രദ്ധയാകർഷിക്കുന്ന പദ്ധതിയിലൂടെ കൈത്തറി മേഖല തന്നെ അടിമുടി മാറുമെന്നും മന്ത്രി പറഞ്ഞു. ചേന്ദമംഗലം കൈത്തറി ഗ്രാമത്തിൻ്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാകുന്ന പദ്ധതിക്കായി 19 കോടി 25 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. കൈത്തറി ഉത്പന്നങ്ങളുടെ വിപണനത്തിനായി ഇ-കോമേഴ്സ് പ്ലാറ്റ്ഫോം വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് പ്ലാറ്റ്ഫോം ജനങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പദ്ധതി യാഥാർഥ്യമാക്കുന്നതിനായി റോഡ് നിർമിക്കാൻ സൗജന്യമായി സ്ഥലം നൽകിയവർക്ക് പ്രത്യേകം നന്ദിയും മന്ത്രി അറിയിച്ചു. സ്ഥലം നൽകിയവരെ ചടങ്ങിൽ ആദരിച്ചു.

ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷത വഹിച്ചു. പദ്ധതിയിലൂടെ ലോക ശ്രദ്ധ ആകർഷിക്കുന്ന പൈതൃക ഗ്രാമമായി ചേന്ദമംഗലത്തെ മാറ്റി എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കൈത്തറിയുടെ അവസാന വാക്കായി ഗ്രാമം മാറും. കൈത്തറി ഗ്രാമത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കാനും എല്ലാവരും മുൻ കൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.