അഞ്ചാം പനിയക്കെതിരെ ജാഗ്രത പാലിക്കാം

post

കാസർകോട്: ജില്ലയിലെ മംഗല്‍പാടി ആരോഗ്യ ബ്ലോക്ക് പരിധിയില്‍ അഞ്ചാംപനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് അറിയിച്ചു. പാരാമിക്‌സോ വൈറസ് വിഭാഗത്തില്‍പെടുന്ന മോര്‍ബിലി വൈറസ് ഉണ്ടാക്കുന്ന രോഗമാണ് അഞ്ചാം പനി. ആറു മാസം മുതല്‍ അഞ്ചു വയസ്സ് വരെയുള്ള കുട്ടികളിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്.

പനിയാണ് ആദ്യ ലക്ഷണം. ചുമ, കണ്ണ് ചുവക്കല്‍, ജലദോഷം എന്നിവയും ഉണ്ടാകും. നാലു ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പിറകില്‍നിന്ന് തുടങ്ങി മുഖത്തേക്ക് പടര്‍ന്ന ശേഷം ദേഹമാസകലം ചുവന്ന അടയാളം കാണപ്പെടും. വയറിളക്കം, ഛര്‍ദി, ശക്തമായ വയറുവേദന, അപ്പെന്റിക്‌സിന്റെ പഴുപ്പ്, ബ്ലൈന്‍ഡ്‌നെസ്സ്, ന്യുമോണിയ എന്‍സഫൈലിറ്റസ് എന്നിവയും ഉണ്ടാകാം. വയറിളക്കം കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ നിര്‍ജലീകരണം മൂലം മരണം വരെ സംഭവിക്കാം.

അസുഖമുള്ള ഒരാളുടെ കണ്ണില്‍നിന്നുള്ള സ്രവത്തില്‍ നിന്നോ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങള്‍ വഴിയോ രോഗപ്പകര്‍ച്ചയുണ്ടാകാം. മുഖാമുഖം നമ്പര്‍ക്കം വേണമെന്നില്ല. ഒരു രോഗിയുടെ സ്രവങ്ങളുമായി സമ്പര്‍ക്കമുണ്ടായ 90 ശതമാനം ആള്‍ക്കാര്‍ക്കും അഞ്ചാം പനി പിടിപെടാം.

അഞ്ചാം പനി കാരണം ഏറ്റവും കൂടുതല്‍ ഉണ്ടാകുന്ന പ്രശ്‌നം വയറിളക്കത്തിന്റെ ഭാഗമായുള്ള നിര്‍ജലീകരണവും ചെവിയില്‍ പഴുപ്പുമാണ്. ഈ പഴുപ്പ് യഥാവിധം ചികിത്സിച്ചില്ലെങ്കില്‍ മെനിഞ്ചിറ്റിസ് പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാകാം. വിറ്റാമിന്‍ എയുടെ കുറവും വ്യത്യസ്ത തരത്തിലുള്ള ശ്വാസകോശ രോഗങ്ങളും അഞ്ചാം പനിയുടെ ഭവിഷ്യത്തുകളാണ്.

രോഗം തടയാന്‍ കുത്തിവെപ്പ് പട്ടിക പ്രകാരം കുട്ടിക്ക് ഒമ്പത് മാസം തികയുമ്പോള്‍ ആദ്യ ഡോസ് എം.ആറും കൂടെ വിറ്റാമിന്‍ എ തുള്ളികളും നല്‍കണം. ഒന്നരവയസ്സ് മുതല്‍ രണ്ടുവയസ്സ് വരെ രണ്ടാമത്തെ ഡോസ് നല്‍കാം. വലതു കൈയിലാണ് ഈ കുത്തിവെപ്പ്. കുത്തിവെപ്പ് എടുത്ത കുട്ടികള്‍ക്ക് രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്.

ആന്റി ഇന്‍ഫെക്റ്റീവ് വൈറ്റമിന്‍ എന്നറിയപ്പെടുന്ന വിറ്റാമിന്‍ എ ശരീരത്തിന്റെ പ്രതിരോധശേഷി നിലനിര്‍ത്തുന്നതിന് പുറമേ കാഴ്ച, പ്രജനനം, കോശങ്ങള്‍ക്കിടയിലുള്ള ആശയവിനിമയം അടക്കം നിരവധി പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. അഞ്ചാം പനിയുടെ വൈറസ് ശരീരത്തിലെ വിറ്റാമിന്‍ എ യുടെ അളവ് കുറയ്ക്കുന്നു. ഇത് അഞ്ചാംപനിയുടെ തീവ്രത വര്‍ധിപ്പിക്കും. ജില്ലയില്‍ അഞ്ചാംപനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ ബാക്കിയുള്ള മുഴുവന്‍ കുട്ടികളും പ്രതിരോധ കുത്തിവെയ്പ്പെടുക്കണമെന്നും ശരീരത്തില്‍ ചുവന്ന പാട്, പനി എന്നീ ലക്ഷണമുള്ളവര്‍ സ്വയം ചികിത്സക്കാതെ ഡോക്ടറുടെ സേവനം തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.