മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ അവലോകന യോഗം നടന്നു

post

പാലക്കാട് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ അവലോകന യോഗം നടന്നു. മിഠായി കടലാസ് ഉള്‍പ്പടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി ഇടാതിരിക്കാനുള്ള അവബോധം കുട്ടികളില്‍ ഉണ്ടാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ യോഗത്തിൽ പറഞ്ഞു. അങ്കണവാടികള്‍, എല്‍.പി സ്‌കൂള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും മാലിന്യ സംസ്‌കരണം തുടങ്ങണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ക്യാമ്പയിന്റെ ആദ്യഘട്ടത്തില്‍ ജില്ലയില്‍ വളരെ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചതെന്നും ആ മാറ്റങ്ങള്‍ കാണാന്‍ സാധിക്കുന്നുണ്ടെന്നും ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര യോഗത്തില്‍ അധ്യക്ഷത വഹിച്ചു കൊണ്ട് പറഞ്ഞു. എന്നും മാലിന്യങ്ങള്‍ ശേഖരിക്കുക, നീക്കം ചെയ്യുക എന്നത് പ്രായോഗികമല്ല. അതിന് പഞ്ചായത്തുകള്‍, നഗരസഭകള്‍, ലിക്വിഡ് വേസ്റ്റ് മാനേജ്‌മെന്റ്, സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് എന്നിവര്‍ കൃത്യമായ ബോധ്യത്തോടുകൂടി ഗ്യാപ് അസസ്‌മെന്റ് നടത്തി പദ്ധതികള്‍ വെക്കണം. കൃത്യമായ മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അതിനായി പ്രോജക്ടുകള്‍ വെക്കുകയും അവ വരും വര്‍ഷങ്ങളില്‍ തന്നെ നടപ്പാക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളിലും യുവാക്കളിലും ഇതിനായുള്ള അവബോധം സൃഷ്ടിക്കാന്‍ ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് നവകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി അവതരിപ്പിച്ചു. ക്യാമ്പയിന്റെ ഭാഗമായി രണ്ടാം ഘട്ടത്തിലെ തുടര്‍നടപടികളുടെ ആദ്യഘട്ടം ഒക്ടോബര്‍ 31 നകവും രണ്ടാംഘട്ടം 2024 മാര്‍ച്ച് 31 നകവും പൂര്‍ത്തിയാക്കാന്‍ തീരുമാനമായി. മാലിന്യങ്ങള്‍ 100 ശതമാനം ഉറവിടത്തില്‍ തരംതിരിക്കല്‍, 100 ശതമാനം അജൈവ മാലിന്യങ്ങള്‍ വാതില്‍പ്പടി ശേഖരണം, 100 ശതമാനം ജൈവമാലിന്യം ഉറവിടത്തിലോ സാമൂഹ്യ സംവിധാനങ്ങളിലോ സംസ്‌കരിക്കല്‍ തുടങ്ങിയവയാണ് രണ്ടാംഘട്ട ലക്ഷ്യങ്ങള്‍. അതിനായി വിവരശേഖരണം കുറ്റമറ്റതാക്കുക, വാതില്‍പ്പടി ശേഖരണം 100 ശതമാനമാക്കുക, സംഘടനാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, ഗ്യാപ് അസസ്‌മെന്റിന്റെ പശ്ചാത്തലത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുക, വിപുലമായ ബോധവത്ക്കരണ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, നിയമനടപടികള്‍ ശക്തമാക്കുക തുടങ്ങിയവ നടപ്പാക്കാന്‍ യോഗത്തില്‍ തീരുമാനമായി.

ഹരിതകര്‍മ്മ സേന പ്രവര്‍ത്തനം ശക്തിപ്പെടുത്തുക, മാലിന്യം തരം തിരിക്കല്‍ കാര്യക്ഷമമാക്കുക, എം.സി.എഫുകളില്‍ തരംതിരിക്കല്‍ നടത്തുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുക, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ മാലിന്യ സംസ്‌കരണ സംവിധാനം ഉറപ്പാക്കുന്നതിന് കര്‍മ്മപരിപാടി തയ്യാറാക്കുക, ഹരിതമിത്രം ആപ്പ് ഉപയോഗിച്ചുള്ള പാഴ്‌വസ്തു ശേഖരണം ത്വരിതഗതിയിലാക്കുക, ചിക്കന്‍ സ്റ്റാളുകളെ പട്ടികപ്പെടുത്തുകയും ചിക്കന്‍ റെന്ററിങ് യൂണിറ്റുകളുമായി ബന്ധപ്പെടുത്തുകയും ചെയ്യുക തുടങ്ങിയ അടിയന്തര പ്രവര്‍ത്തനങ്ങളാണ് രണ്ടാംഘട്ടത്തില്‍ നടപ്പാക്കുന്നത്.

ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ ആദ്യമായി യൂസര്‍ ഫീ കളക്ഷനില്‍ 100 ശതമാനം എത്തിയ വടകരപ്പതി ഗ്രാമപഞ്ചായത്തിനെയും ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് രണ്ടാംഘട്ട സര്‍വ്വേ പൂര്‍ത്തിയാക്കിയ ജില്ലയിലെ ആദ്യ ഗ്രാമപഞ്ചായത്തായ അമ്പലപ്പാറയെയും പരിപാടിയില്‍ ആദരിച്ചു. ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.ജി അഭിജിത്, ജോയിന്റ് ഡയറക്ടര്‍ പി.സി ബാലഗോപാല്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ചിന്തു മനസ്, കില ജില്ലാ ഫെസിലിറ്റേറ്റര്‍ ഗോപാലകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വി.ഇ.ഒ.മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.