വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന നടത്തി

post

കോട്ടയം പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന നടന്നു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടേയും രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് വോട്ടിംഗ് യന്ത്രങ്ങൾ സ്ട്രോങ് റൂമിൽ നിന്നു പുറത്തെടുത്ത് പരിശോധിച്ചത്. തിരുവാതുക്കൽ എ.പി.ജെ അബ്ദുൾ കലാം ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന ഇ.വി.എം വെയർഹൗസിലാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ഇവിടെ സൂഷിച്ചിരുന്ന യന്ത്രങ്ങൾ പുറത്തെടുത്ത് പഴയ സ്റ്റിക്കറുകളും ബാലറ്റുകളും സീലുകളും നീക്കം ചെയ്ത് പ്രവർത്തനസജ്ജമാണോ എന്നു പരിശോധിക്കുന്ന പ്രാഥമിക പരിശോധനയാണ് നടന്നത്.

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ ആറ് എൻജിനീയർമാരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണു പരിശോധന നടത്തിയത്. തെരഞ്ഞെടുപ്പു ഡെപ്യൂട്ടി കളക്ടർമാരായ ജിയോ ടി. മനോജ്, എൻ. സുബ്രഹ്‌മണ്യം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ജനതാദാൾ സെക്കുലർ എന്നീ പാർട്ടികളുടെ പ്രതിനിധികളും പരിശോധനയിൽ പങ്കാളികളായിരുന്നു.