പാറപ്പുറം - വല്ലംകടവ് പാലം യാഥാര്‍ഥ്യമാകുന്നു

post

എറണാകുളം കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ പാറപ്പുറത്തെയും പെരുമ്പാവൂര്‍ നഗരസഭയിലെ വല്ലംകടവിനെയും ബന്ധിപ്പിച്ച് പെരിയാറിന് കുറുകെയുള്ള പാറപ്പുറം - വല്ലംകടവ് പാലം യാഥാര്‍ഥ്യമാകുന്നു. പെരുമ്പാവൂര്‍ - ആലുവ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്ക് എത്തുന്നവര്‍ക്ക് എളുപ്പവഴിയായി മാറും. പ്രദേശവാസികളുടെ ദീര്‍ഘകാലമായുള്ള വലിയ സ്വപ്നമാണ് പാലം ഗതാഗത്തിന് തുറന്നു കൊടുക്കുന്നതോടെ യാഥാര്‍ഥ്യമാകുന്നത്. ഒന്‍പതു സ്പാനുകളോട് കൂടി 289.45 മീറ്റര്‍ നീളവും ഇരുവശത്തും നടപ്പാത ഉള്‍പ്പെടെ 11.23 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്.

23 കോടി രൂപയുടെ സാങ്കേതിക അനുമതിയോടെ 2016 ല്‍ ആരംഭിച്ച പാലത്തിന്റെ നിര്‍മ്മാണം പ്രളയം മൂലവും പിന്നീട് ആദ്യം കരാര്‍ ഏറ്റെടുത്ത കമ്പനി പിന്മാറിയതും മൂലവും മന്ദഗതിയിലായിരുന്നു. പിന്നീട് എം.എല്‍.എ മാരായ അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളില്‍ എന്നിവര്‍ അറിയിച്ചതിനെ തുടർന്നാണ് നിര്‍മാണം പുനരാരംഭിച്ചത്.

പാലം ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതോടെ കാലടി ശ്രീശങ്കര പാലത്തിനും എം.സി.റോഡില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് നേരിടുന്ന കാലടി ടൗണിനും ബൈ പാസായി പ്രവര്‍ത്തിക്കും. മറ്റ് ജില്ലകളില്‍ നിന്നും എം.സി റോഡ് വഴി നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്ക് എത്തുന്നവര്‍ക്ക് കാലടി ടൗണ്‍ ഒഴിവാക്കി എയര്‍പോര്‍ട്ടിലും എത്തിച്ചേരാം.

പുതിയ പാലം വരുന്നതോടെ കാഞ്ഞൂരില്‍ നിന്ന് പെരുമ്പാവൂരിലെത്താന്‍ 6 കിലോമീറ്ററോളം ലാഭിക്കാം. ഇത് കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിപണിയിലേക്ക് എളുപ്പത്തില്‍ കൊണ്ടുപോകാന്‍ സഹായകമാകും. പെരിയാറിന്റെ ഇരുകരകളിലുമുള്ള സെന്റ് മേരീസ് പള്ളി കാഞ്ഞൂര്‍, പുതിയേടം ക്ഷേത്രം, തിരുവൈരാണികുളം ക്ഷേത്രം, ചേലാമറ്റം ക്ഷേത്രം തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയും സുഗമമാകും. കാഞ്ഞൂര്‍ പാറപ്പുറം പ്രദേശങ്ങളിലെ വികസനത്തിനും പാലം വഴിയൊരുക്കും.

ഓഗസ്റ്റ് 24ന് രാവിലെ 10ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും.