നവകേരള സദസിനെ കേരളം ഏറ്റെടുത്തു: മുഖ്യമന്ത്രി പിണറായി വിജയന്‍

post

പുനലൂര്‍ നവകേരള സദസ്

നവകേരള സദസ്സിനെ കേരളം ഏറ്റെടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെമ്മന്തൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പുനലൂര്‍ നിയോജകമണ്ഡലം നവകേരള സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം കൈവരിച്ച നേട്ടങ്ങളും നാടിന്റെ വികസനത്തിന് തടസ്സം നില്‍ക്കുന്നവയും ജനസമക്ഷം അവതരിപ്പിക്കുകയാണ്. പരിപാടി ബഹിഷ്‌കരിച്ചവരെ ബഹിഷ്‌കരിക്കുന്ന നിലപാടാണ് ജനങ്ങള്‍ സ്വീകരിച്ചത്.

ഇതുവരെ കാണാത്ത അവഗണനയും വിവേചനവുമാണ് കേരളം നേരിടുന്നത്. 2018ല്‍ ഉണ്ടായ മഹാപ്രളയത്തില്‍ അര്‍ഹിക്കുന്ന സഹായമോ പാക്കേജോ നല്‍കിയില്ല. വിദേശരാജ്യങ്ങളുടെ സഹായവും നിഷേധിച്ചു. സംസ്ഥാനം ഏത്‌വിധേനയും മുന്നോട്ട് പോകരുതെന്ന ലക്ഷ്യം മാത്രം. ഇത്തരം അവഗണനയോട് നിശബ്ദതപാലിച്ച നിലപാടാണ് പ്രതിപക്ഷത്തിനും.

അധികാരത്തിലേറിയപ്പോള്‍ മുതല്‍ പ്രതിസന്ധികള്‍ നേരിട്ട സര്‍ക്കാര്‍ ഇവയെല്ലാം അതിജീവിച്ചാണ് കേരളത്തിന്റെ തനത് വരുമാനവും ആഭ്യന്തരവളര്‍ച്ചനിരക്കും പ്രതിശീര്‍ഷവരുമാനവും വര്‍ധിപ്പിച്ചത്. കഴിഞ്ഞ ഏഴര വര്‍ഷത്തിനുള്ളില്‍ 83,000 കോടി രൂപ വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ചാണ് കേരളത്തിന്റെ മുഖച്ഛായ മാറ്റിയതെന്നും ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ നേര്‍സാക്ഷ്യമാണ് ഓരോ നവകേരള സദസ്സിലും ലഭിക്കുന്ന വരവേല്‍പ്പെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ ജെ. ചിഞ്ചുറാണി, അഹമ്മദ് ദേവര്‍കോവില്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി എസ് സുപാല്‍ എം.എല്‍.എ. അധ്യക്ഷനായി.

മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, റോഷി അഗസ്റ്റിന്‍, മുഹമ്മദ് റിയാസ്, എം.ബി. രാജേഷ്, ആര്‍. ബിന്ദു, വി. അബ്ദുറഹിമാന്‍, കെ. രാജന്‍, ആന്റണി രാജു, വി.എന്‍. വാസവന്‍, കെ. കൃഷ്ണന്‍കുട്ടി, ജി.ആര്‍. അനില്‍, വീണാ ജോര്‍ജ്, സജി ചെറിയാന്‍, എ. കെ ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. മുന്‍മന്ത്രി കെ രാജു, ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ എസ് ജയമോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.