വെള്ളരിക്കുണ്ട് താലൂക്കിൽ വിവിധ പരിശോധനകൾ നടത്തി

post

കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസർ, റേഷനിംഗ് ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് ചിറ്റാരിക്കലിലെ പെട്രോൾ പമ്പ്, എൽ.പി.ജി ഔട്ട്ലെറ്റ്, പച്ചക്കറിക്കടകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പെട്രോൾ പമ്പിൽ ഇന്ധന ഗുണ പരിശോധനാ സൗകര്യം, കുടിവെളളം, ഫ്രീ എയർ, ടോയലറ്റ് സൗകര്യം എന്നിവ ലഭ്യമാണെന്ന് സൂചിപ്പിക്കുന്ന ബോർഡ് ഉപഭോക്താക്കൾ കാണുന്ന സ്ഥലത്ത് പ്രദർശിപ്പിക്കാൻ കർശന നിർദേശം നൽകി.

ശുദ്ധമായ കുടിവെളളം, വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യം എന്നിവ ഉപഭോക്താക്കൾക്കും പൊതുജനങ്ങൾക്കും നിർബന്ധമായും സൗകര്യപ്രദമായി നൽകണമെന്ന് കർശന നിർദേശം നൽകി. അടച്ചുറപ്പുള്ള വാതിലുകളും എളുപ്പത്തിൽ എത്താൻ പറ്റുന്ന വഴിയും, സ്തികൾക്കും പുരുഷൻമാർക്കും വേറെ വേറെ ടോയ്ലറ്റം നിർബന്ധമാക്കണം. പമ്പുകളിൽ ഗുണ പരിശോധനക്കുള്ള ലിറ്റ്മസ് പേപ്പർ ലഭ്യമാണ് എന്ന വിവരവും പരാതിപ്പെടാനുള്ള ഫോൺ നമ്പറും പ്രദർശിപ്പിക്കണം. ഉപഭോക്താക്കൾക്ക് നിർബന്ധമായും ബിൽ നൽകണം. ഡിസ്പെൻസിംഗ് സ്റ്റേഷനിൽ പെട്രോൾ / ഡീസൽ എന്നിവ വാഹനത്തിനകത്തുള്ളവർക്ക് കാണത്തക്കവിധം എഴുതി വെയ്ക്കണം. കാലാവധിയുള്ള ഫയർ എസ്റ്റിൻഗ്യുഷർ, കാർബൺ ഡയോക്സൈഡ് എസ്റ്റിൻഗ്യു ഷർ ഇവ പ്രവർത്തിപ്പിക്കാൻ പരിചയമുള്ള ജീവനക്കാർ പമ്പിലുണ്ടായിരിക്കണം. ജനറേറ്ററുകൾ പ്രത്യകമായ സ്ഥലത്ത് ക്രമീകരിക്കണം. താലൂക്കിലെ മുഴുവൻ പമ്പുകളിലും ഇവ പ്രാവർത്തികമാക്കണം എന്നീ നിർദേശങ്ങൾ പരിശോധനയിൽ നൽകി.


ചിറ്റാരിക്കലിലെ ഈസ്റ്റ് എളേരി ഗ്യാസ് ഏജൻസിയിലും പരിശോധന നടത്തി. ജില്ലാ കളക്ടർ അംഗീകരിച്ച ഡെലിവറി നിരക്ക് പുറത്ത് പ്രദർശിപ്പിക്കാൻ നിർദേശം നൽകി. സിലിണ്ടറുകളുടെ തൂക്കവും പരിശോധിച്ചു.