വെള്ളരിക്കുണ്ട് താലൂക്കിൽ ഭക്ഷ്യ കമ്മീഷൻ പരിശോധന പൂർത്തിയായി

post

രണ്ടാം ദിനം പട്ടികവർഗ്ഗ ഊരുകളും റേഷൻ കടകളും സന്ദർശിച്ചു

സംസ്ഥാനഭക്ഷ്യ കമ്മീഷൻ അംഗം എം. വിജയ ലക്ഷ്മിയുടെ നേതൃത്വത്തിൽ കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ രണ്ട് ദിവസം നടത്തിയ പരിശോധന പൂർത്തിയായി. രണ്ടാം ദിനമായ ചൊവ്വാഴ്ച ഈസ്റ്റ് എളേരി പഞ്ചായത്തിൽ ഉൾപ്പെട്ട കേരള- കർണാടക അതിർത്തിയിലെ കോളിത്തട്ട് പട്ടിക വർഗ ഊര് സന്ദർശിച്ചു. ഭക്ഷ്യ- സിവിൽ സപ്ലൈസ്, പട്ടിക വർഗ വികസന വകുപ്പ്, വനം വകുപ്പ്, ഐ.സി.ഡി.എസ് പൊതുവിദ്യാഭ്യാസം, എന്നിവയിലെ ഉദ്യോഗസ്ഥരും സംഘത്തിൽ ഉണ്ടായിരുന്നു.

കർണാടകയോട് ചേർന്ന് നിൽക്കുന്ന ഊരിലെ പത്തോളം വീടുകളിലെ കുടുംബങ്ങളെ കണ്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. റേഷൻ കടകളിലൂടെയുള്ള ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത, അങ്കണവാടികൾ വഴിയുള്ള കുട്ടികൾക്കും അമ്മ മാർക്കുമുള്ള സൗജന്യ ഭക്ഷ്യധാന്യ വിതരണം, ഗർഭസ്ഥകാല ധനസഹായം എന്നിവയെപ്പറ്റി അന്വേഷിച്ചു.

റേഷൻ കടകൾ വഴി അർഹമായ ഭക്ഷ്യധാന്യങ്ങളുടെ അളവ് ഊരിലെ കുടുംബങ്ങളെ ബോധ്യപ്പെടുത്തി. ഗോതമ്പ് നിർബന്ധമായും വാങ്ങാനും നിർദേശിച്ചു. പാലാവയലിലെ പൊതുവിതരണ കേന്ദ്രത്തിലും പരിശോധന നടന്നു. ഭൂരിഭാഗം പട്ടിക വർഗ കുടുംബങ്ങൾ ഉൾപ്പെടുന്ന എ.എ.വൈ കാർഡുടമകൾക്ക് ഗോതമ്പ് അടക്കമുള്ള ഭക്ഷ്യധാന്യങ്ങൾ കൃത്യമായി നൽകാനും നിർദേശിച്ചു.

പരിശോധനയിൽ ഭക്ഷ്യ കമ്മീഷൻ ഓഫിസിലെ റേഷനിംഗ് ഇൻസ്പക്ടർ വി. രഞ്ജിത്, വെള്ളരിക്കുണ്ട് താലൂക്ക് താലൂക്ക് സപ്ലൈ ഓഫിസർ ടി.സി.സജീവൻ, റേഷനിംഗ് ഇൻസ്പെക്ടർമാരായ കെ.കെ.രാജീവൻ, ജാസ്മിൻ കെ. ആന്റണി, ഭീമനടി ബിറ്റ് ഫോറസ്റ്റ് ഓഫീസർ കെ. വൈശാഖ്, നൂൺ മീൽ ഓഫീസർമാരായ ഇ.പി.ഉഷ, എം.സുനിൽകുമാർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എ.ബാബു, പ്രമോട്ടർമാരായ സുനിഷ് പന്നിത്തടം, ശ്രീജ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ ശരണ്യ വേണു, പി.സി സുമ, സി.ഡി.പി.ഒ പി.ലത എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.