കോവിഡ് 19 : കൃതികക്ക് അത്ഭുതം, കൂടെയെത്തിയവര്‍ക്ക് ആശ്വാസം

post

കൊല്ലം : നീണ്ട കാത്തിരിപ്പിനു ശേഷം നാട്ടിലേക്ക് എത്തുമ്പോള്‍ മൂന്നു വയസുകാരി കൃതികക്ക് അത്ഭുതം, ആര്യങ്കാവ് ചെക്ക് പോസ്റ്റ് കടന്ന് വന്നപ്പോള്‍ ഫ്ലാഷ് തെര്‍മോ മീറ്റര്‍ വച്ച് താപനില നോക്കിയതും വാഹനം അണുനാശിനി തളിച്ചതും അത് കഴിഞ്ഞ് ആര്യങ്കാവ് സെന്റ് മേരീസ് സ്‌കൂളിലെത്തിയപ്പോള്‍ പൂച്ചെണ്ടു നല്‍കി സ്വീകരിച്ചതും ഒന്നും മനസിലാകാതെ അത്ഭുതത്തോടെയാണ് കൃതിക കണ്ടത്. ഒപ്പമുളള അച്ഛന്‍ ഷിനു, അമ്മ ആതിര, മുത്തച്ഛന്‍ മോഹനന്‍ പിള്ള എന്നിവര്‍ക്ക് നാട്ടിലേക്ക് കടന്നതിന്റെ ആശ്വാസവും.  

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജില്ലാ അതിര്‍ത്തിയായ ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി മലയാളികള്‍ക്ക് നാട്ടിലെത്താന്‍  ഇന്നലെ അവസരം കൊടുത്തപ്പോള്‍ ആദ്യമെത്തിയ കുടുംബത്തിലെ അംഗമാണ് കൃതിക. പുനലൂര്‍ ആര്‍ ഡി ഒ ശശികുമാര്‍, ജില്ലാ റൂറല്‍ പോലീസ് മേധാവി ഹരിശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാരുള്‍പ്പെടുന്ന ആരോഗ്യ സംഘത്തിന്റെ പരിശോധനകള്‍ക്കും നിര്‍ദേശം നല്‍കലിനും ശേഷം വീട്ടിലേക്ക് പോകാന്‍ പാസ് നല്‍കി.

ചവറ തേവലക്കരയില്‍ താമസിക്കുന്ന ഷിനു തൂത്തുക്കുടി തെര്‍മല്‍ പവര്‍ പ്ലാന്റില്‍ ജോലി ചെയ്യുന്നു. മാര്‍ച്ച് ആറിന് ജന്മദിനത്തോടനുബന്ധിച്ച് തൃച്ഛന്തൂര്‍ ക്ഷേത്രത്തില്‍ പോകാനായി കുഞ്ഞുമായി മറ്റുള്ളവര്‍ അവിടെ എത്തിയതായിരുന്നു. ലോക് ഡൗണിനെ തുടര്‍ന്ന് തിരികെ എത്താനായില്ല. നോര്‍ക്ക സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് നമ്പര്‍ ലഭിച്ചപ്പോള്‍ ജാഗ്രതാ സൈറ്റ് വഴി അപേക്ഷ നല്‍കിയാണ് നാട്ടിലെത്താന്‍ അനുവാദം നേടിയത്.

ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ആര്യങ്കാവില്‍ സജ്ജീകരണങ്ങളൊരുക്കിയ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. അതിര്‍ത്തി കടന്ന് എത്തുന്നവര്‍ക്കുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പാസ് നല്‍കാന്‍ ശ്രദ്ധിക്കണമെന്ന് കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് ക്രമീകരണങ്ങള്‍ ഡി എം ഒ ആര്‍.ശ്രീലത വിലയിരുത്തി. ജില്ലാ റൂറല്‍ പോലീസ് മേധാവി ഹരിശങ്കര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. വരുന്നവര്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ വിശ്രമിക്കുന്നതിനും ബോധവത്കരണത്തിനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ആരോഗ്യ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അവരെ ഉടന്‍ തന്നെ ആംബുലന്‍സില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലോ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലോ പ്രവേശിപ്പിക്കും. വേണ്ടി വന്നാല്‍ സ്രവം ശേഖരിക്കാന്‍ ആര്യങ്കാവ് സ്‌കൂളിലും പ്രത്യേക സജ്ജീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ ഗൃഹനിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമുള്ളവരെ അവരുടെ ഭവനങ്ങളിലേക്കും അല്ലാത്തവരെ സര്‍ക്കാര്‍ കണ്ടെത്തി ഒരുക്കിയ മുറികളിലേക്കും നിരീക്ഷണത്തിലാക്കും.

ആര്യങ്കാവ് വഴി ഇന്നലെ(മെയ് 5) വൈകുന്നേരം അഞ്ച് വരെ 126 പേര്‍ ജില്ലയില്‍ എത്തി. 59 വാഹനങ്ങളിലായാണ്  ഇവര്‍ അതിര്‍ത്തി കടന്നത്. തൊട്ടടുത്ത ദിവസങ്ങളിലേക്കായി 679 പേര്‍ക്ക് പ്രവേശനത്തിനായി പാസ് അനുവദിച്ചിട്ടുണ്ട്.