ജില്ലയില്‍നിന്നും 953 അതിഥി തൊഴിലാളികള്‍ ബീഹാറിലേക്ക് തിരിച്ചു

post

പാലക്കാട്: ജില്ലയില്‍നിന്നും അതിഥി തൊഴിലാളികളുമായുള്ള നാലാമത്തെ ട്രെയിന്‍ ഇന്നലെ (മെയ് 27) രാത്രി ഒമ്പതിന് പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബീഹാറിലേക്ക് തിരിച്ചു. കഞ്ചിക്കോട് , പട്ടാമ്പി , ഒറ്റപ്പാലം മേഖലകളില്‍നിന്നുള്ള 953 തൊഴിലാളികളും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 364 തൊഴിലാളികള്‍, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 26 പേര്‍ ഉള്‍പ്പടെ 1343 തൊഴിലാളികളാണ് ഇന്ന് സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിയത്. ഇതോടെ ട്രെയിന്‍ മാര്‍ഗം ജില്ലയില്‍ നിന്നും 6284 തൊഴിലാളികള്‍ ഇതുവരെ സ്വദേശത്തേയ്ക്ക് മടങ്ങി.

മെയ് ആറിന് പാലക്കാട് നിന്നും ഒഡീഷയിലേക്ക് പോയ ട്രെയിനില്‍ 1208 തൊഴിലാളികള്‍, മെയ് 20 ന് പാലക്കാട് നിന്നും ഉത്തര്‍പ്രദേശിലേക്ക് 1435, മെയ് 21 ന് തിരുവനന്തപുരത്തു നിന്നും പാലക്കാട് വഴി ജാര്‍ഖണ്ഡിലേക്ക് പോയ ട്രെയിനില്‍ 615, മെയ് 23 ന് തിരുവന്തുരത്തു നിന്നും  രാജസ്ഥാനിലേക്ക് പോയ ട്രെയിനില്‍ 298, പാലക്കാട്  ബീഹാര്‍ ട്രെയിനില്‍ 1475, മെയ് 24 ന് തിരുവനന്തപുരം  മിസ്സോറാം ടെയിനില്‍ 54, കോഴിക്കോട്  ഉത്തരാഖണ്ഡ് ട്രെയിനില്‍ 20 , മെയ് 25 ന് തിരുവനന്തപുരം  ചത്തീസ്ഖണ്ഡ് ട്രെയിനില്‍ 87, എറണാകുളം  ജയ്പൂര്‍ ട്രെയിനില്‍ 139, ഇന്ന് (മെയ് 27) 953 പേര്‍ ഉള്‍പ്പടെ 6284 അതിഥി തൊഴിലാളികള്‍ ട്രെയിന്‍ മാര്‍ഗം ഇതുവരെ ജില്ലയില്‍ നിന്നും സ്വദേശത്തേക്ക് മടങ്ങി.

നാട്ടിലേക്ക് മടങ്ങിയ അതിഥി തൊഴിലാളികള്‍ക്ക് ശരീരതാപനില അളക്കുകയും മറ്റ് അസുഖങ്ങള്‍, രോഗ ലക്ഷണങ്ങള്‍ എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് വിട്ടയച്ചത്. നാട്ടില്‍ തിരിച്ചെത്തുന്നത് വരെയുള്ള ഭക്ഷ്യകിറ്റും ഉറപ്പുവരുത്തിയാണ് തൊഴിലാളികളെ നാട്ടിലേക്കയച്ചത്.