ജില്ലയിലെ വ്യാപാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് കര്‍ശന പരിശോധന

post

കൊല്ലം: കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോയെന്നറിയാന്‍ ജില്ലയിലെ വിവിധ വ്യാപാര കേന്ദ്രങ്ങളില്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍ സുമീതന്‍ പിള്ളയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുമായി സഹകരിച്ച് പരിശോധന നടത്തി. കടപ്പാക്കട, രണ്ടാംകുറ്റി, മൂന്നാംകുറ്റി, കരിക്കോട് എന്നിവിടങ്ങളിലെ കടകള്‍, ലബോറട്ടറികള്‍, മാളുകള്‍ തുടങ്ങിയ നൂറ്റിഅമ്പതോളം  വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്.

സാമൂഹിക അകലം പാലിക്കുന്നതിനുള്ള സംവിധാനങ്ങള്‍,  മാസ്‌ക്ക്, സാനിറ്റൈസര്‍, സോപ്പ്, വെള്ളം എന്നിവയുടെ  ഉപയോഗം സംബന്ധിച്ച് കടയുടമകള്‍ക്ക് നിര്‍ദേശം നല്‍കി. പരിശോധനയില്‍ എയര്‍ കണ്ടിഷന്‍ പ്രവര്‍ത്തിച്ച ലാബ്, ശുചിത്വവും സാമൂഹിക അകലവും പാലിക്കാതെ കടപ്പാക്കട കോര്‍പറേഷന്‍ മാര്‍കറ്റില്‍ വ്യാപാരം നടത്തിയ കടകള്‍ എന്നിവയ്ക്കെതിരെ  നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ കൊല്ലം കോര്‍പ്പറേഷനിലെ ഹെല്‍ത്ത് വിഭാഗത്തിനും പോലീസിനും നിര്‍ദേശം നല്‍കി. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ പിഴ ഈടാക്കാനും നിര്‍ദേശം നല്‍കി. അനധികൃതമായി കരിക്കോട് മാര്‍ക്കറ്റിലും ഉന്തുവണ്ടിയിലും മറ്റും കച്ചവടം നടത്തിയവര്‍ക്കെതിരെയും നടപടിയെടുക്കാന്‍ കൊല്ലം തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി.

പൊലീസ്, റവന്യൂ, ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍ തങ്ങളുടെ അധികാരപരിധിയിലുള്ള കടകളില്‍ പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്നും  നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ കടയടപ്പ് ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞു.

കൊല്ലം തഹസില്‍ദാര്‍ ബി പി അനി, എല്‍ ആര്‍ തഹസില്‍ദാര്‍ ജാസ്മിന്‍ ജോര്‍ജ്, ഡെപ്യൂട്ടി തഹസീല്‍ദാര്‍ ദേവരാജന്‍, കൊല്ലം ഈസ്റ്റ്, വെസ്റ്റ്  സ്റ്റേഷന്‍ പരിധിയിലെ പോലീസ് ഉദ്യോഗസ്ഥര്‍, വില്ലേജ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥര്‍, ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.