ജില്ലയില്‍ പരിശോധന വ്യാപകമാക്കണം : മന്ത്രി വി. എസ്. സുനില്‍കുമാര്‍

post

എറണാകുളം :പ്രതിരോധകുത്തിവെയ്പ് എടുക്കാന്‍ ചുമതലയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കാന്‍ ഉള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രി വി. എസ്. സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ ഇമ്മ്യൂണസേഷന്‍ നടത്തിയ ആരോഗ്യ പ്രവര്‍ത്തകക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന വീഡിയോ കോണ്ഫറന്‍സില്‍ ആണ് മന്ത്രി നിര്‍ദേശം മുന്നോട്ട് വെച്ചത്.

വിമാന താവളങ്ങളില്‍ കെ. എസ്. ആര്‍. ടി. സി ബസുകളുടെ സേവനം താത്കാലികമായി തുടരാന്‍ ആവശ്യമായ നടപടി സ്വീകരിച്ചുവെന്ന് കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു. പ്രവാസികള്‍ക്ക് യാത്ര ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ ആണ് സര്‍വീസ് തുടരുന്നത്. കൂടുതല്‍ ടാക്‌സി വാഹനങ്ങളും എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

ദിവസേന നടത്തുന്ന പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ലക്ഷദ്വീപിന് കീഴിലുള്ള ആര്‍. ടി പി സി ആര്‍ പരിശോധന യൂണിറ്റ് മെഡിക്കല്‍ കോളേജില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു വരികയാണ്. ട്രൂ നാറ്റ് പരിശോധന കൂടുതല്‍ ആയി നടത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി.

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആയ അഡ്‌ലക്‌സില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ബെഡുകള്‍ ക്രമീകരിക്കും. നൂറോളം പേര്‍ക്ക് കൂടി ആവശ്യമായ സൗകര്യങ്ങള്‍ അഡ്‌ലക്‌സില്‍ നിലവില്‍ ഉണ്ട്. സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സംവിധാനം ആരംഭിക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കും. ഞാറക്കല്‍ അമൃത ആശുപത്രി ജൂലൈ ആദ്യ വാരം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 35ബെഡുകളും 7 ഐ. സി. യു വുമാണ് അവിടെയുള്ളത്.

നിയോജക മണ്ഡലങ്ങളില്‍ ഉള്ള കോവിഡ് പ്രതിരോധ സംവിധാനങ്ങള്‍ വിലയിരുത്താന്‍ എം. എല്‍. എ മാരുടെ അധ്യക്ഷതയില്‍ വരും ദിവസങ്ങളില്‍ യോഗം ചേരാന്‍ നിര്‍ദേശം നല്‍കും . പഞ്ചായത്ത് പ്രസിഡന്റുമാര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കണം.

ജില്ലയില്‍ ഇതു വരെ കോവിഡ് സ്ഥിരീകരിച്ചവരില്‍ 9% പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. സംസ്ഥാന ശരാശരിയേക്കാള്‍ താഴെ ആണിത്.

വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കാന്‍ കൂടുതല്‍ സ്വകാര്യ ആംബുലന്‍സുകള്‍ ഉപയോഗിക്കും.