'ഇനി ഞാന്‍ ഒഴുകട്ടെ': വാരായതോട് സംരക്ഷണം 500 ഓളം കര്‍ഷകര്‍ക്ക് ഉപകാരപ്രദം

post

പാലക്കാട്: ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ പുഴകളുടെ സംരക്ഷണത്തിനും സുഗമമായ ഒഴുക്കിനുമായി നടത്തുന്ന നീര്‍ച്ചാല്‍ വീണ്ടെടുപ്പ് ക്യാമ്പയ്ന്‍ 'ഇനി ഞാന്‍ ഒഴുകട്ടെ' പദ്ധതി പ്രകാരം ജില്ലയില്‍ വിവിധ പഞ്ചായത്തുകളില്‍ പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. എലവഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ഗായത്രിപ്പുഴയുടെയും ഇക്ഷുമതി പുഴയുടെയും ഭാഗമായ വാരായതോടിലാണ് സംരക്ഷണ പ്രവൃത്തികള്‍ നടന്നത്.  മൂന്ന് വാര്‍ഡുകളിലായി നടന്ന സംരക്ഷണ പ്രവൃത്തികളുടെ ഫലം 500 ഓളം കര്‍ഷകര്‍ക്കാണ് ഉപകാരപ്രദമാകുക. ബണ്ട് സംരക്ഷണ പ്രവ്യത്തികളുടെ ഭാഗമായി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. ഒന്നരക്കിലോമീറ്റര്‍ ചുറ്റളവിലായാണ് സംരക്ഷണ പ്രവൃത്തികള്‍ നടന്നത്.

അയിലൂര്‍ ഗ്രാമപഞ്ചായത്തിലെ നേര്‍ച്ചപ്പാറ പുഴയില്‍ ജനകീയമായാണ് പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഏകദേശം രണ്ടര കിലോമീറ്റര്‍ ദൂരത്തോളം നടന്ന സംരക്ഷണ പ്രവൃത്തികളില്‍ ജനപ്രതിനിധികള്‍, കുടുംബശ്രീ, തൊഴിലുറപ്പ്, ആശാ പ്രവര്‍ത്തകര്‍, സന്നദ്ധ സേവകര്‍ തുടങ്ങി നൂറിലേറെപ്പേര്‍ പങ്കാളികളായി. കാട് വെട്ടിത്തെളിക്കല്‍,  പുഴയുടെ ഒഴുക്കിനെ തടസ്സം കൂടാതെ ഒഴുകാന്‍ പ്രാപ്തമാക്കുന്ന പ്രവൃത്തികളാണ് നടപ്പിലാക്കുന്നത്. ആവശ്യമായ തീരങ്ങളില്‍ പദ്ധതിയുടെ ഭാഗമായി കൈതയും മുളയും പിടിപ്പിക്കും.

പല്ലശ്ശന ഗ്രാമപഞ്ചായത്തില്‍ ഗായത്രിപ്പുഴയുടെ ഭാഗമായ തോട്ടിങ്ങല്‍ തോട്, കാവശ്ശേരി ഗ്രാമപഞ്ചായത്തിലെ ഗായത്രി പുഴയുടെ കൈവഴിയായ പാലയ്ക്കാതോട്, കോട്ടപ്പുറം ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ വരുന്ന മലേരിയം തോട് -പുള്ളിച്ചിപാറ വെട്ടുകളം തോട് എന്നിവയും ക്യാമ്പയിന്റെ ഭാഗമായി വീണ്ടെടുത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജലവിഭവ വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയില്‍ ഭാരതപ്പുഴയുടെ നീരൊഴുക്കിനെ നിയന്ത്രിക്കുന്ന നീര്‍ച്ചാലുകളെയാണ് പ്രധാനമായും പുഴ സംരക്ഷണ പ്രവൃത്തികള്‍ക്കായി തെരഞ്ഞെടുത്തിട്ടുള്ളത്.