അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് മാര്‍ഗനിര്‍ദ്ദേശം

post

എറണാകുളം: ജില്ലയിലെ വിവിധ വികസന പദ്ധതികളുടെ ഭാഗമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അതിഥി തൊഴിലാളികളെയും വിദഗ്ധ തൊഴിലാളികളെയും എത്തിക്കുന്നതിന് ജില്ലാ കലക്ടര്‍ എസ്. സുഹാസ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ജില്ലയില്‍ എത്തുന്നവര്‍ ക്വാറന്റീന്‍, രജിസ്‌ട്രേഷന്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

ജില്ലയില്‍ എത്തുന്ന അതിഥി, വിദഗ്ധ തൊഴിലാളികള്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം. ഇതിനാവശ്യമായ സൗകര്യം തൊഴിലാളികളെ എത്തിക്കുന്ന കരാറുകാര്‍ ഏര്‍പ്പെടുത്തണം. കോവിഡ് പരിശോധന നടത്താതെ ജില്ലയിലെത്തുന്നവര്‍ അഞ്ചാം ദിവസം ആന്റിജന്‍ പരിശോധന നടത്തണം. സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്ക് താമസിക്കുന്നതിന് സുരക്ഷിതമായ സ്ഥലം കരാറുകാര്‍ ഒരുക്കണം. തൊഴിലാളികള്‍ ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനക്ക് ശേഷം ജില്ലയിലേക്ക് എത്തണമെന്ന് പൊതുവായി നിര്‍ദ്ദേശിക്കും.

രോഗലക്ഷണം ഉള്ളവരെക്കുറിച്ച് കരാറുകാര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണം. കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് തെളിയുന്ന തൊഴിലാളികള്‍ ബ്രേക്ക് ദ ചെയിന്‍ നിര്‍ദേശങ്ങള്‍ പാലിച്ച് തൊഴിലിടത്തില്‍ തന്നെ കഴിയണം. സ്വന്തം നിലയില്‍ വരുന്ന അതിഥി തൊഴിലാളികള്‍ നേരത്തെ പുറപ്പെടുവിച്ച ക്വാറന്റീന്‍ മാനദണ്ഡങ്ങള്‍ പാലിക്കണം. ഇപ്പോള്‍ ജില്ലയില്‍ നിര്‍വഹണ ഘട്ടത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരുന്ന തൊഴിലാളികള്‍ക്ക് ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. 

ജില്ലയിലേക്ക് എത്തുന്ന അതിഥി, വിദഗ്ധ തൊഴിലാളികള്‍ കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. 

തൊഴിലാളികളെ എത്തിക്കുന്ന കരാറുകാര്‍ക്കും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. കരാറുകാര്‍ മുഖേനയല്ലാതെ സ്വന്തം നിലയില്‍ വരുന്നവര്‍ക്ക് ക്വാറന്റീന്‍ സൗകര്യം ഉണ്ടായിരിക്കണം. കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിശദാംശങ്ങള്‍ ലഭ്യമായാല്‍ തദ്ദേശസ്ഥാപനങ്ങള്‍ സൗകര്യം വിലയിരുത്തി പാസ് നല്‍കുമെന്നും കലക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കി.