വിദ്യാരംഭ ചടങ്ങുകള്‍: കര്‍ശന കോവിഡ് ജാഗത പാലിക്കണമെന്നു കളക്ടര്‍

post

തിരുവനന്തപുരം : ജില്ലയില്‍ വിജയദശമി ദിനത്തില്‍ നടക്കുന്ന വിദ്യാരംഭ ചടങ്ങുകളിലും മറ്റു നവരാത്രി ആഘോഷങ്ങളിലും കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ് ജ്യോത് ഖോസ. എഴുത്തിനിരുത്ത്, ബൊമ്മക്കൊലു എന്നിവ വീടുകള്‍ക്കുളളിലോ മറ്റു സുരക്ഷിത ഇടങ്ങളില്‍ മാത്രമോ ആക്കണം. രണ്ടോ മൂന്നോ കുടുംബാംഗങ്ങളെ മാത്രം ചടങ്ങുകളില്‍ പങ്കെടുപ്പിക്കാന്‍ ശ്രദ്ധിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

പൊതുസ്ഥലങ്ങളില്‍ ചടങ്ങുകളോ ആഘോഷങ്ങളോ പാടില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒരു കാരണവശാലും വീടുകള്‍ക്കു പുറത്ത് ആഘോഷങ്ങള്‍ നടത്തരുത്. 65 വയസിനു മുകളിലുള്ളവര്‍, അസുഖങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസിനു താഴെയുള്ള കുട്ടികള്‍ തുടങ്ങിയവര്‍ വീടുകളില്‍ത്തന്നെ കഴിയണം.

വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ഒരേ സമയം 40 പേരില്‍ കൂടുതല്‍ ഉണ്ടാകരുത്. തിരക്ക് ഒഴിവാക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കണം. വ്യക്തികള്‍ തമ്മില്‍ ആറടി അകലം പാലിക്കേണ്ടതു നിര്‍ബന്ധമാണ്. സംഘാടകര്‍ ഇതിനായി ബാരിയറുകള്‍, തറയില്‍ അടയാളമിടല്‍ തുടങ്ങിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. കൈകള്‍ ഇടയ്ക്കിടെ കഴുകണം. ചെറിയ പനിയോ ജലദോഷമോ മറ്റു രോഗ ലക്ഷണങ്ങളോ ഉള്ളവര്‍ ചടങ്ങുകളില്‍നിന്ന് അകന്നു നില്‍ക്കണം. ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ സ്പര്‍ശിക്കുന്ന ഇടങ്ങള്‍ ഒരു ശതമാനം വീര്യമുള്ള സോഡിയം  ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് ഉടന്‍ ശുചിയാക്കുന്നതില്‍ സംഘാടകര്‍ പ്രത്യേക ശ്രദ്ധ വയ്ക്കണം. എഴുത്തിനിരിക്കുന്ന കുട്ടികളുടെ നാവിലെഴുതുമ്പോഴും അതീവ ജാഗത പാലിക്കണം. ചടങ്ങില്‍ പങ്കെടുന്ന മുഴുവന്‍ ആളുകളുടേയും വിലാസവും ഫോണ്‍ നമ്പരും എഴുതി സൂക്ഷിക്കണമെന്നും കളക്ടര്‍ അറിയിച്ചു.