കോവിഡ് 19: കൂടുതല്‍ കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം

post

ഇടുക്കി: ജില്ലയില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ജില്ല കൂടുതല്‍ കര്‍ശന നടപടിയിലേക്ക്  നീങ്ങുകയാണെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍. ജില്ലയിലെ നാലു അതിര്‍ത്തി  ചെക് പോസ്റ്റുകളില്‍ ആരോഗ്യ വകുപ്പ്, റവന്യു, പൊലീസ്, പഞ്ചായത്ത്, തുടങ്ങിയവരുടെ സംയുക്ത സഹകരണത്തോടെ പരിശോധന ഊര്‍ജ്ജിതമായി നടക്കുകയാണ്. തമിഴ്നാട്ടില്‍ നിന്നെത്തുന്ന തോട്ടം തൊഴിലാളികള്‍ക്ക്  രണ്ടോ മൂന്നോ  ദിവസം കൂടുമ്പോള്‍ കോവിഡ് പരിശോധന നടത്തും.

കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ മാസ് കോവിഡ് പരിശോധന ഇന്നും (21) നാളെയും (22) കൂടി നടത്തും. എന്തെങ്കിലും ലക്ഷണങ്ങള്‍ ഉള്ളവര്‍ തൊട്ട് അടുത്ത പിഎച്ച് സി യിലെത്തി പരിശോധന നടത്തണമെന്നും കളക്ടര്‍ പറഞ്ഞു. കൂടാതെ ഇലക്ഷന് ഡ്യൂട്ടി ഉള്ളവര്‍, സെയില്‍സ് ജീവനക്കാര്‍, കച്ചവട സ്ഥാനപങ്ങളിലെ ജീവനക്കാര്‍, ഡ്രൈവര്‍മാര്‍, തുടങ്ങി പൊതു ജനങളുമായി അധികം ഇടപെടല്‍ നടത്തിയിട്ടുള്ളവരും പരിശോധനയ്ക്ക് വിധേയമാകണമെന്ന് കളക്ടര്‍ പറഞ്ഞു. കൂടാതെ പോസിറ്റീവിറ്റി നിരക്ക് കൂടിയ പഞ്ചായത്തുകളില്‍ കൂടുതല്‍ കോവിഡ് പരിശോധനകള്‍ ഇന്നലെ (20) മുതല്‍ ആരംഭിച്ചു.

രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ജില്ലയിലെ ആശുപത്രികളില്‍ ആവശ്യത്തിന് ബെഡ്ഡുകള്‍, ഓക്സിജന്‍ തുടങ്ങിയവയുണ്ട്. ഇടുക്കി മെഡിക്കല്‍ കോളേജ്, തൊടുപുഴ ജില്ലാ ആശുപത്രി എന്നിവയില്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ജില്ലയുടെ മറ്റു മേഖലകളില്‍ പഞ്ചായത്തുമായി സഹകരിച്ചു കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലയില്‍ ഇരുപതിനായിരം കോവിഷീല്‍ഡ് വാക്സിന്‍ എത്തിയിട്ടുണ്ട്. ഇവ 63 കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്തു .എല്ലാവരും രജിസ്റ്റര്‍ ചെയ്തതിനു ശേഷം  വാക്സിനെടുക്കാന്‍ വരുന്നത് തിരക്ക് ഒഴിവാക്കാനാകുമെന്നും രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ആളുകള്‍ക്കും വാക്സിന്‍ നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു.