ഇടുക്കി എയർ സ്ട്രിപ്പിൽ ആദ്യ പരിശീലന പറക്കൽ നടത്തി എൻ.സി.സി വിമാനം

post

ഇടുക്കി ജില്ലയിൽ പൂർത്തിയാകുന്ന എയർ സ്ട്രിപ്പിൽ എൻ സി സി യുടെ പരിശീലന വിമാനം ആദ്യമായി പറന്നു. ന്യൂഡൽഹിയിൽ നിന്നും എത്തിയ എൻ.സി.സിയിലെ സീനിയർ ടെക്നിക്കൽ ടീമായ എയർഫോഴ്സ് ഉദ്യോഗസ്ഥരാണ് പരിശീലന പറക്കൽ നടത്തിയത്. ടീം കഴിഞ്ഞദിവസം ഗ്രൗണ്ട് പരിശോധന നടത്തിയിരുന്നു.

വെള്ളിയാഴ്ച (ഏപ്രിൽ 08) രാവിലെ 9.55 ന് കൊച്ചിയിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത എൻ.സി.സി പരിശീലന വിമാനം 10.35 ന് മഞ്ചുമലയിലെത്തി. തുടർന്ന് അഞ്ചു തവണ റൺവേയുടെ മുകളിൽ പരിശീലന പറക്കൽ നടത്തി. സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പരിശീലന ലാൻഡിംഗ് ഉദ്ഘാടനം ചെയ്യും.

അഭിമാനകരമായ നേട്ടമാണ് എൻസിസി കൈവരിച്ചിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ മലയോര മേഖലയിലെ ജനങ്ങൾക്ക് ആശ്രയമേകാൻ എയർ സ്ട്രിപ്പ് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ ആദ്യ എൻ.സി.സി എയർ സ്ട്രിപ്പാണ് മഞ്ചുമലയിലേത്. പൊതുമരാമത്തു വകുപ്പ് ആദ്യമായി രൂപകൽപ്പന ചെയ്തു നിർമ്മിച്ച എയർ സ്ട്രിപ്പ് കൂടിയാണിത്.

ആദ്യഘട്ടത്തിൽ 650 മീറ്റർ റൺവേ, 12000 sq.ft ഹംഗർ, എൻ സി സി യുടെ 04 പരിശീലന വിമാന പാർക്കിംഗ് സൗകര്യം, കമാൻഡിങ് ഓഫീസറുടെ ഓഫീസ്, ടെക്നിക്കൽ റൂം, പരിശീലനത്തിനെത്തുന്ന കേഡറ്റുകൾക്കുള്ള താമസ സൗകര്യം എന്നിവയാണ് നിർമ്മിച്ചിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ കേഡറ്റ് കോറിന്റെ കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ പരിധിയിൽ വരുന്ന 1 കേരള എയർ വിംഗ് എൻ സി സി 200 സീനിയർ വിംഗ് കേഡറ്റുകൾക്ക് ഫ്‌ലൈയിങ് പരിശീലനവും 1800 കേഡറ്റുകൾക്ക് വിമാനങ്ങളുടെ മാതൃക നിർമ്മാണവും മറ്റു ക്ലാസ്സുകളും 1960 മുതൽ തിരുവനന്തപുരത്ത് നൽകി വരികയായിരുന്നു. 2014 - ൽ ചില സാങ്കേതിക ബുദ്ധിമുട്ട് കാരണം എൻ സി സി കേഡറ്റുകളുടെ പറക്കൽ പരിശീലനം നിർത്തി വയ്ക്കേണ്ട സാഹചര്യമുണ്ടായി.

തുടർന്നാണ് എൻ സി സി യുടെ ആവശ്യപ്രകാരം സംസ്ഥാന സർക്കാർ എയർ സ്ട്രിപ്പ് നിർമ്മാണത്തിനായി ആദ്യഘട്ടത്തിൽ 12 ഏക്കർ സ്ഥലം ഇടുക്കിയിൽ അനുവദിച്ചത്. പരിസ്ഥിതിക്ക് ഏറെ അനുയോജ്യമായ രീതിയിലാണ് എയർ സ്ട്രിപ്പിന്റെ നിർമ്മാണം.

  സംസ്ഥാനത്തെ തെരഞ്ഞെടുത്ത 1000 എയർവിംഗ് എൻ സി സി കേഡറ്റുകൾക്ക് ഓരോ വർഷവും സൗജന്യമായി ചെറുവിമാനം പറത്തുന്നതിനുള്ള പരിശീലനം നൽകുന്ന വിധത്തിലാണ് എയർ സ്ട്രിപ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇടുക്കി ജില്ലയിൽ നിന്ന് മാത്രം 200 എയർവിംഗ് എൻ സി സി കേഡറ്റുകൾക്ക് ഫ്‌ലൈയിങ് പരിശീലനം നൽകും.

അടുത്ത അധ്യയന വർഷം മുതൽ ഫ്‌ലൈയിങ് പരിശീലനം നടത്തുന്ന വിധത്തിൽ ദ്രുതഗതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.