വന്യജീവി ശല്യം കുറയ്ക്കാൻ ദീർഘകാല പദ്ധതി നടപ്പിലാക്കും

post

കൂടുതൽ ആർ.ആർ.ടികളെയും നോഡൽ ഓഫീസർമാരെയും നിയമിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

ഇടുക്കി ജില്ല നേരിടുന്ന വന്യജീവി ശല്യത്തിന് അറുതി വരുത്താൻ ദീർഘകാല പദ്ധതി നടപ്പിലാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ. ജില്ലയിലെ വനം വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേർന്ന സര്‍വ്വകക്ഷി യോഗത്തിൽ നേതൃത്വം വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വന്യജീവികൾ നാട്ടിലിറങ്ങാതെ വനത്തിന് ഉള്ളിൽ നിൽക്കുന്ന തരത്തിൽ ഒരു സാഹചര്യം വളർത്തിയെടുക്കുക വഴി നാട്ടിലെ ഇവയുടെ ശല്യം കുറയ്ക്കാനാകും. സങ്കീർണമായ ഒട്ടനവധി പ്രശ്നങ്ങൾ സംസ്ഥാനത്തും ജില്ലയിലും ഉണ്ട്. ഇത്തരം കാര്യങ്ങളിൽ ജില്ലയിലെ സാഹചര്യത്തിനനുസരിച്ചു പ്രശ്നങ്ങൾക്ക് തീർപ്പു കല്പിക്കും. നിലവിൽ ഒരു റാപിഡ് റെസ്പോൺസ് ടീം മാത്രമാണ് ജില്ലയിലുള്ളത്. അതിനാൽ കൂടുതൽ ആർ.ആർ.ടികളുടെ സേവനം ജില്ലയിൽ സമയബന്ധിതമായി ലഭ്യമാക്കും. ജില്ലയിലെ പ്രശ്നങ്ങൾ പഠിക്കാനും പരിഹാരം കാണുന്നതിനും സി. സി.എഫ് റാങ്കിലുള്ള നോഡൽ ഓഫീസറെ നിയമിക്കും.

സദുദ്ദേശത്തോടുകൂടി നടപ്പിലാക്കുന്ന പദ്ധതിയാണ് റീബിൽഡ് കേരള. നടപ്പിലാക്കി വരുമ്പോൾ അതിന്റെ ഉദ്ദേശം മാറിപ്പോകുന്നുണ്ടോ എന്ന് ഉദ്യോഗസ്ഥർ പരിശോധിക്കണം. വനഭൂമിയോടനുബന്ധിച്ച് താമസിക്കുന്ന ജനങ്ങളെ പുനരധിവാസത്തിന് താല്പര്യമുണ്ടെങ്കിൽ മാത്രം മാറ്റി താമസിപ്പിക്കും. ഈ പദ്ധതി ജില്ലയിൽ നടപ്പിലാക്കുക പ്രായോഗികമല്ലായെന്ന് ചർച്ചയിൽ അഭിപ്രായം ഉണ്ടായത് പരിശോധിക്കും. ഇതിനായി പ്രത്യേക പഠന സംഘത്തെ നിയമിക്കും. സർക്കാർ ജനങ്ങൾക്ക് ഒപ്പമാണ്. അവരുടെ പൂർണ സമ്മതത്തോടു കൂടി മാത്രമേ പുനരധിവസിപ്പിക്കൂ.

ബഫർ സോൺ വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇടുക്കിക്കാരോട് സർക്കാർ അവഗണന കാണിക്കില്ല. മലയോര ജനതയുടെ അഭിപ്രായത്തിന് സർക്കാരിന് വ്യത്യസ്തമായ നിലപാടില്ല. വനം വകുപ്പ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് സൗഹൃദപരമായ നിലപാട് സ്വീകരിക്കണം. സമരങ്ങൾ ക്ഷണിച്ചു വരുത്തരുതെന്നും മന്ത്രി പറഞ്ഞു.

ജില്ലയുടെ ഏറ്റവും പ്രധാനപ്പെട്ട പൊതു പ്രശ്നങ്ങൾക്ക് മുൻതൂക്കം നൽകണം. ജില്ലയുടെ ചുമതലയുള്ള മന്ത്രി, എംപി, ജില്ലയിലെ എംഎൽഎ മാർ, ജില്ലാ കളക്ടർ, 5 ഡിഎഫ്ഒ മാർ എന്നിവർ അടങ്ങിയ സമിതി സംയുക്തമായി ജില്ലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തു റിപ്പോർട്ട്‌ തയ്യാറാക്കി നിയമസഭ യോഗത്തിന് മുൻപായി സമർപ്പിക്കണമെന്നും യോഗത്തിൽ മന്ത്രി ആവശ്യപ്പെട്ടു.

സർവകക്ഷി യോഗത്തിൽ വിവിധ വിഷയങ്ങളാണ് ചർച്ച ചെയ്തത്. വികസന പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്ന വനം വകുപ്പ് നടപടികൾ അവസാനിപ്പിക്കണം, സംരക്ഷിത വന വത്കരണത്തിന് റവന്യു ഭൂമി വിട്ടു നൽകിയിരുന്നത് വികസനപ്രവർത്തനങ്ങൾക്ക് വിട്ടു നൽകണം, മനുഷ്യ - വന്യമൃഗ സംഘർഷം ഒഴിവാക്കാൻ നടപടി വേണം, ജില്ലയുടെ പൊതുവികാരം മനസിലാക്കി വനംവകുപ്പ് ഉദ്യോഗസ്ഥർ ജില്ലയിലെ ജനങ്ങളോട് പ്രതികാര മനോഭാവത്തോടെ പെരുമാറുന്നത് അവസാനിപ്പിക്കണം, വിവിധ റോഡ് നിർമാണ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്ന നടപടി അവസാനിപ്പിക്കണം. ജില്ലയിലെ വിനോദ സഞ്ചാര മേഖലയിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്യാൻ കഴിയുന്ന വനം വകുപ്പ് നിഷേധാത്മക നടപടികളാണ് സ്വീകരിക്കുന്നത്. ഇത് അവസാനിപ്പിക്കണം.

സംരക്ഷിത വനമേഖലയിൽ വന്യമൃഗങ്ങളെ സംരക്ഷിക്കണം, ജണ്ടയിട്ട വനം മേഖലയിലല്ലാതെ അതിനപ്പുറത്തേക്കുള്ള വനംവകുപ്പിന്റെ കയ്യേറ്റങ്ങളും ഇടപ്പെടലുകളും അംഗീകരിക്കാനാവില്ല, ജില്ലാ ആസ്ഥാന വികസനത്തിനായി ജില്ലാ ആസ്ഥാനത്തിന് സമീപത്തെ വനംവകുപ്പ് ഭൂമി റവന്യു വകുപ്പിന് വിട്ടു നൽകികൊണ്ട് പകരം ചിന്നക്കനാലിലെ റവന്യു ഭൂമി വനം വകുപ്പിനും വിട്ടുനൽകുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യണം തുടങ്ങി വിവിധ ആവശ്യങ്ങൾ സർവ്വകക്ഷി യോഗത്തിൽ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികളും ഉന്നയിച്ചു. വിവിധ വിഷയത്തിന്മേൽ ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ അരുൺ ആർ. എസ് വിശദീകരണം നൽകി.