ഇനി ഞങ്ങളും സ്മാര്‍ട്ടാ...ശ്രദ്ധേയമായി ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി

post

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലും. എല്ലാവര്‍ക്കും ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പരിപാടിയിൽ നിരവധി പേരാണ് ഡിജിറ്റല്‍ ലോകത്ത് ആദ്യാക്ഷരം കുറിച്ചത്. ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പരിപാടിയിലൂടെ വാട്‌സാപ്പ് സന്ദേശങ്ങളില്‍ തുടങ്ങി ഇ-മെയിലും,ഫേസ്ബുക്ക് അക്കൗണ്ടുകളും കടന്ന് ദൈനംദിന പണമിടപാടുകള്‍ക്ക് യുപിഐയുടെ ഉപയോഗം വരെ അവർ പഠിച്ചു കഴിഞ്ഞു.

സാധാരണ ജനങ്ങളെ ഡിജിറ്റല്‍ മേഖലയില്‍ അവബോധം ഉള്ളവരാക്കി മാറ്റുക, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്ഫോണ്‍, സാമൂഹ്യ മാധ്യമങ്ങള്‍ തുടങ്ങിയവ കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കുക എന്നിവയാണ് ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ബിരുദ വിദ്യാര്‍ത്ഥികള്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, എന്നിവര്‍ക്ക് പരിശീലനം നല്‍കി 15 വയസിന് മുകളിലുള്ളവര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കുന്നു.

സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയില്‍ 14 ജില്ലകളില്‍ നിന്നും തെരെഞ്ഞെടുത്ത ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിനെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും കൈറ്റും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന പദ്ധതിക്കായി 14 വാര്‍ഡുകളില്‍ നിന്നും 52 ഇന്‍സ്ട്രക്ടര്‍മാരെ തിരഞ്ഞെടുത്ത് രണ്ട് ഘട്ടങ്ങളിലായി പരിശീലനം നല്‍കിയിരുന്നു. ഇവരാണ് ഓരോ വാര്‍ഡുകളിലും ഡിജിറ്റല്‍ സാക്ഷരത ക്ലാസുകളെടുക്കുന്നത്. ഗ്രാമപഞ്ചായത്തിലെ 14 വാര്‍ഡുകളിൽ നിന്നായി 1102 പഠിതാക്കൾ പരിപാടിയുടെ ഭാഗമായി. കുറഞ്ഞത് 10 മണിക്കൂർ ക്ലാസുകള്‍ ഇവർക്ക് നൽകും. പഠിതാക്കളുടെ താത്പര്യം അനുസരിച്ചാണ് ക്ലാസുകള്‍ ക്രമീകരിക്കുക.

കൂടുതൽപേരും തൊഴിലുറപ്പ് തൊഴിലാളികളും കര്‍ഷകരും ആയതിനാല്‍ വീടുകള്‍ക്ക് പുറമെ കൃഷിയിടങ്ങളും, പൊതുഇടങ്ങളും ഡിജിറ്റല്‍ പഠനകളരിയായി മാറുകയാണ്. തൊഴിലുറപ്പ് ജോലിയുടെ ഇടവേളകളിലാണ് ക്ലാസുകള്‍ നടക്കുന്നത്. ആഗസ്റ്റ് മാസം അവസാനത്തോടെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി പൂര്‍ത്തിയാക്കും.

പഞ്ചായത്തിലെ എല്ലാവര്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ ഇല്ല എന്നുള്ളത് പദ്ധതിക്ക് വെല്ലുവിളിയാണെങ്കിലും ഇന്‍സ്ട്രക്ടര്‍മാരുടെ ഫോണുകളില്‍ പരിശീലനം നേടാൻ അവസരമുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാത്തവരിലും ഡിജിറ്റല്‍ പഠനത്തിന്റെ പ്രാഥമിക അവബോധം സൃഷ്ടിക്കാന്‍ സാധിച്ചതായി സാക്ഷരതമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എം അബ്ദുള്‍ കരീം പറഞ്ഞു.