അതിര്‍ത്തിയില്‍ നിരീക്ഷണത്തിനായി ഡ്രോണ്‍ ഉപയോഗിക്കും

post

 ഇടുക്കി : ജില്ലയുടെ അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഡ്രോണ്‍ ഉപയോഗിക്കും. കാട്ടുപാതകളിലൂടെയും ട്രക്കിംഗ് മാര്‍ഗങ്ങളിലൂടെയും കടന്നുകയറ്റമുള്ള സാഹചര്യത്തിലാണ് ഡ്രോണ്‍ ഉപയോഗിക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ അധ്യക്ഷതയില്‍ കളക്ടറ്റേില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ്  തീരുമാനം. അതിര്‍ത്തി കടന്നെത്താന്‍ ശ്രമിക്കുന്നവരെ തിരികെ വിടുന്നുണ്ടെങ്കിലും ഇവര്‍ കാട്ടുപാതകളിലൂടെയും മറ്റും നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായി ജില്ലാ പോലീസ് മേധാവി പി. കെ. മധു പറഞ്ഞു. നാലിടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിക്കാനാണ് തീരുമാനം.

 ചെക്ക്പോസ്റ്റുകളിലെത്തുന്ന മുഴുവന്‍ വാഹനങ്ങളും മോട്ടോര്‍വാഹന വകുപ്പും പോലീസും ചേര്‍ന്നു വിശദമായി പരിശോധിക്കും. പച്ചക്കറി, മാട് വാഹനങ്ങളില്‍ പലരും ഒളിച്ചുകടക്കുന്നതു ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണിത്. കണ്ടെയ്നറില്‍ കൊണ്ടുവന്ന മാടുകളുടെ കൂട്ടത്തില്‍ ഒളിച്ചുകടക്കാന്‍ ശ്രമിച്ച അഞ്ചുപേരെ ഒരു ചെക്ക്പോസ്റ്റില്‍ പിടിച്ചിരുന്നു. പലപ്പോഴും കന്നുകാലികള്‍ക്കിടയില്‍ കയറി ഇരിക്കുന്നവരെ തിരിച്ചറിയാന്‍ കഴിയാറില്ല. അതിനാല്‍ മൂടിക്കെട്ടിയ മുഴുവന്‍ വാഹനങ്ങളും പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. അതിര്‍ത്തിയിലെ വനമേഖല ഉള്‍പ്പെടെ പരിശോധന നടത്തുന്നതിന് ജില്ലാ കളക്ടര്‍ പോലീസിനു നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ വനംവകുപ്പും പോലീസിനെ സഹായിക്കണം.