'പുതുലഹരിക്ക് ഒരു വോട്ട്': ജനകീയ വോട്ടെടുപ്പിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി

post

ആവേശ ലഹരിയിൽ വിദ്യാലയങ്ങൾ

ജില്ലാ ഭരണകൂടത്തിന്റെയും നശാ മുക്ത് ഭാരത് അഭിയാൻ്റെയും സംയുക്താഭിമുഖ്യത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏകോപനത്തോടെ നടത്തുന്ന ലഹരി അവബോധ പദ്ധതിയായ 'പുതുലഹരിയിലേക്ക് 'ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'പുതുലഹരിക്ക് ഒരു വോട്ട്' ന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കുണ്ടൂപറമ്പ് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി നിർവ്വഹിച്ചു.

ലഹരിക്കെതിരെ അണിനിരക്കണമെന്നും പഠനത്തോടൊപ്പം സ്വയം കഴിവുകൾ കണ്ടെത്തി അവയെ ലഹരിയാക്കി മാറ്റണമെന്നും കലക്ടർ വിദ്യാർത്ഥികളോട് നിർദ്ദേശിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലിക്കൊണ്ട് ലഹരി അവബോധ പ്രചാരണം നടത്തുകയും ലഹരി ഉപയോഗത്തിൽ നിന്നും മറ്റുള്ളവരെ പിൻതിരിപ്പിക്കുകയും ചെയ്യുന്നവർ എന്ന നിലക്ക് 'ലഹരി വിരുദ്ധ അംബാസഡർ' മാരായി വിദ്യാർത്ഥികൾ സ്വയം പ്രഖ്യാപിക്കുകയും ചെയ്തു.

'പുതുലഹരിക്ക് ഒരു വോട്ട്'ന്റെ ബാലറ്റ് പേപ്പറുകൾ കലക്ടർ വിദ്യാർത്ഥികൾക്ക് കൈമാറി. തുടർന്ന് സൗഹൃദം,സിനിമ,വായന,ഭക്ഷണം തുടങ്ങിയ മേഖലകൾ ഉൾപ്പെടുത്തിയ ബാലറ്റ് പേപ്പറുകളിൽ വിദ്യാർത്ഥികൾ വോട്ടു രേഖപ്പെടുത്തി.

ശരീരത്തിനും മനസ്സിനും ഒരുപോലെ ഹാനികരമായ ലഹരി പദാർത്ഥങ്ങൾ വെടിഞ്ഞ് മാനസിക ഉല്ലാസം നൽകുന്ന ജീവിതത്തിലെ ആരോഗ്യകരമായ മറ്റു മേഖലകളെ ലഹരിയാക്കൂ എന്ന ആശയമാണ് ‘പുതുലഹരിയിലേക്ക്’ എന്ന പദ്ധതിയിലൂടെ മുന്നോട്ട് വയ്ക്കുന്നത്. വോട്ടവകാശം നേടാനിരിക്കുന്ന വിദ്യാർത്ഥികളിലേക്ക് ജനാധിപത്യ സംവിധാനത്തെയും ഇലക്ഷൻ പ്രക്രിയയും പരിചയപ്പെടുത്തുന്നതിനും ലഹരി വിരുദ്ധ സന്ദേശം കൂടുതൽ ലളിതവും ക്രിയാത്മകവുമായി എത്തിക്കാനും പദ്ധതിയിലൂടെ സാധിക്കും.

വോട്ടെടുപ്പ് ഒക്ടോബർ 17, 19 തിയ്യതികളിലായി പൂർത്തിയാക്കും. ജില്ലയിലെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, എയ്ഡഡ് - അൺ എയ്ഡഡ് തുടങ്ങി എല്ലാ വിഭാഗം ഹയർ സെക്കൻഡറി വിദ്യാലയങ്ങളെയും അണിനിരത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിലൂടെ ജില്ലയിലെ ഇരുന്നൂറോളം വരുന്ന ഹയർ സെക്കൻഡറി സ്ഥാപനങ്ങളിലായി ഒരു ലക്ഷത്തിൽ പരം വിദ്യാർത്ഥികൾ വോട്ടെടുപ്പിന്റെ ഭാഗമാകും. പൂർണ്ണമായും ജനാധിപത്യ സ്വഭാവത്തിൽ ഇലക്ഷൻ പ്രക്രിയയിൽ ഭിന്നശേഷി സൗഹൃദവും, ഹരിത ചട്ടങ്ങൾ പാലിച്ചു കൊണ്ടുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

വോട്ടെടുപ്പോടനുബന്ധിച്ച് വിപുലമായ പ്രചാരണ പ്രവർത്തനങ്ങളാണ് വിദ്യാലയങ്ങളിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. കലാവതരണങ്ങൾ, രചനാ മത്സരങ്ങൾ തുടങ്ങി വിവിധയിനം മത്സരങ്ങളാണ് ഒരുക്കുന്നത്. രചനാ മത്സരങ്ങളിൽ നിന്ന് മികച്ച എൻട്രികൾ ക്രോഡീകരിച്ച് ജില്ലാ തലത്തിൽ മാഗസിനായി പ്രസിദ്ധീകരിക്കും.

കഴിഞ്ഞ മാസങ്ങളിൽ ജില്ലയിലെ കോളേജുകളിൽ വിജയകരമായി പൂർത്തിയാക്കിയ വോട്ടെടുപ്പിന്റെ രണ്ടാം പതിപ്പാണിത്. മികച്ച സ്വീകാര്യതയാണ് ആദ്യ ഘട്ട വോട്ടെടുപ്പിന് പൊതുസമൂഹത്തിൽ നിന്ന് ലഭിച്ചത്. സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരായ നവകേരള മുന്നേറ്റം പദ്ധതിയുടെ ഭാഗമായാണ് സ്കൂളുകളിലെ വോട്ടെടുപ്പ് . വോട്ടെടുപ്പിന്റെ ജില്ലാതല ഫലപ്രഖ്യാപനം ഒക്ടോബർ 20 ന് ഓൺലൈനായി നിർവഹിക്കും.

സബ് കലക്ടർ ചെൽസ സിനി, അസിസ്റ്റന്റ് കലക്ടർ സമീർ കിഷൻ, ഡെപ്യൂട്ടി കലക്ടർമാരായ ഹിമ കെ, പി എൻ പുരുഷോത്തമൻ എന്നിവർ 'പുതുലഹരിക്ക് ഒരു വോട്ട്'ന്റെ ഉദ്ഘാടനം ജില്ലയുടെ മറ്റ് വിദ്യാലയങ്ങളിൽ നിർവ്വഹിച്ചു. തഹസിൽദാർമാർ, തദ്ദേശസ്ഥാപന മേധാവികൾ തുടങ്ങി ജില്ലയിലെ ഉയർന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ നിരീക്ഷകരായി എത്തിയിരുന്നു.