ജനകീയ പങ്കാളിത്തത്തിൽ തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതുജീവൻ

post

ആധുനിക നിലവാരത്തിൽ ജനകീയ പങ്കാളിത്തത്തോടെ പുതുക്കി പണിത കോഴിക്കോട് ജില്ലയിലെ തൂണേരി കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. എൻ.എച്ച്.എം പദ്ധതിയുടെ ഭാഗമായി സർക്കാരിൽ നിന്ന് ലഭിച്ച 15 ലക്ഷം രൂപയ്ക്ക് പുറമെ ജനകീയ കമ്മിറ്റി സമാഹരിച്ച 1.30 കോടി രൂപയും ചെലവഴിച്ച് നിർമ്മിച്ചതാണ് പുതിയ കെട്ടിടം

സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും അവയവമാറ്റ ശസ്ത്രക്രിയ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്താദ്യമായി ഒരു ജില്ലാ ആശുപത്രിയായ എറണാകുളം ജനറൽ ആശുപത്രിയിൽ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി. ഇതു അഭിമാനമാണ്. എല്ലാ ജില്ലാ ആശുപത്രികളും ഇത്തരത്തിലുള്ള ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കുകയാണ് ലക്ഷ്യം. ആർദ്രം മിഷനിലൂടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് വരെ സാധാരണക്കാർക്ക് മികച്ച ചികിത്സയും സേവനവും നൽകി. ആശ്വാസത്തിന്റെ ഇടങ്ങളായി ആരോഗ്യ കേന്ദ്രങ്ങൾ മാറിയെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജിന് പുറമേ ബീച്ച് ആശുപത്രിയിലും കാത്ത്ലാബ് സൗകര്യം ഇപ്പോൾ ലഭ്യമാണ്. ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന ആശുപത്രിയായ കോഴിക്കോടെ ഐ.എം.സി.എച്ചിന് ദേശീയ പുരസ്കാരം ലഭ്യമായി.


ചടങ്ങിൽ ഇ.കെ. വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ. മുരളീധരൻ എം.പി മുഖ്യാതിഥിയായി. ആരോഗ്യ കേന്ദ്രത്തിനായുള്ള സ്ഥലം ഏറ്റെടുപ്പിനും ജനകീയ ഫണ്ട് സമാഹരണത്തിനും സഹായിച്ച പ്രമുഖ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.

ജനകീയ കമ്മിറ്റി സ്വരൂപിച്ചത് 1.30 കോടി

ആധുനിക നിലവാരത്തിലുള്ള കുടുംബാരോഗ്യ കേന്ദ്രം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് തൂണേരിക്കാർ. നാടാകെ ഒരുമിച്ച് പ്രയത്നിച്ചപ്പോൾ രണ്ടു വർഷത്തെ പരിശ്രമമാണ് പൂർത്തീകരിക്കപ്പെട്ടത്. എന്നാൽ രണ്ടു വർഷം മുൻപല്ല തൂണേരിക്കാർ മെച്ചപ്പെട്ട ആരോഗ്യ സ്ഥാപനം സ്വപ്നം കണ്ടു തുടങ്ങിയത്. 1982 ൽ ജനകീയ ഫണ്ട് സമാഹരണത്തിലൂടെ തന്നെ സ്വന്തമാക്കിയ ഭൂമിയിലാണ് നിലവിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം പണി പൂർത്തിയാക്കിയത്. ഇന്ന് ഇതേ ഭൂമിയിൽ തന്നെ മികച്ച നിലവാരത്തിലുള്ള സർക്കാർ ഹോമിയോ ആശുപത്രിയും ആയൂർവേദ ആശുപത്രിയും തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നു എന്നുള്ളത് മറ്റൊരു സവിശേഷത. പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാർഡ് തലത്തിൽ ജനകീയ കമ്മിറ്റികൾ മുഖേനയായിരുന്നു ഫണ്ട് കളക്ഷൻ. തൊഴിലുറപ്പ് തൊഴിലാളികൾ മുതൽ പ്രവാസികൾ വരെ ധനസമാഹരണത്തിൽ പങ്കാളികളായി.

ദിവസേന ഇരുന്നൂറിൽ അധികം രോഗികൾ എത്തുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടമായതോടെ കൂടുതൽ ആരോഗ്യ സേവനങ്ങളും തൂണേരിക്കാർക്ക് ലഭ്യമാവും. എൻ.എച്ച്.എമ്മും പഞ്ചായത്തും ഒരോ ഡോക്ടർമാരെ കൂടെ നിയമിക്കുന്നേതോടെ മൂന്ന് ഡോക്ടർമാരുടെ സേവനം, രാവിലെ മുതൽ വൈകുന്നേരം വരെ ഒ.പി, ലാബ്, ഒബ്സർവേഷൻ സെന്റർ, ഇ.സി.ജി, വിശാലമായ ഫാർമസി തുടങ്ങിയവയും ലഭ്യമാകും.